ന്യൂഡൽഹി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയുൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇഡി നടത്തിയ പരിശോധനക്കെതിരെ പ്രതികരിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ രാഷ്ട്രീയമായി ലക്ഷ്യമിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമ പോസ്റ്റിൽ വിമർശിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന എട്ട് മണിക്കൂറിലേറെ നീണ്ടു. പരിശോധനയും മൊഴിയെടുപ്പും പൂർത്തിയാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. പരിശോധനയിൽ നിർണായക കണ്ടെത്തലുകളൊന്നും ഉണ്ടായില്ലെന്ന വിവരവും പുറത്തുവന്നു.
ഇഡി സംഘം മടങ്ങുന്നതിനിടെ പ്രതിഷേധം ശക്തമായി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായതായും വാഹനത്തിന്റെ ചില്ലുകൾ തകർത്തതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
