തിരുവനന്തപുരം: പുതിയ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നണിക്കുള്ളിൽ തുടരുകയാണെന്നും മന്ത്രിസ്ഥാനം സംബന്ധിച്ച് മുസ്‌ലിം ലീഗ് പ്രത്യേക അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
അടുത്ത രണ്ട് ദിവസത്തിനകം ചർച്ചകൾ പൂർത്തിയാക്കി അന്തിമ തീരുമാനത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ഹൈക്കമാൻഡിന്റെ തീരുമാനമായിരുന്നുവെന്നും അതിൽ ലീഗ് സമ്മർദ്ദം ചെലുത്തിയെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം, മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടത്താനാണ് തീരുമാനം എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്അ റിയിച്ചു. യുഡിഎഫ് യോഗം ചേർന്ന് പ്രാഥമിക ചർച്ചകൾ പൂർത്തിയായതായും നാളെ വീണ്ടും യോഗം ചേർന്ന് ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയോടൊപ്പം മറ്റ് മന്ത്രിമാർക്കും ഒരേ ദിവസം സത്യപ്രതിജ്ഞ നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും വിവിധ കക്ഷികളുമായി കൂടിയാലോചിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.