ന്യൂഡല്‍ഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിന് നേരിട്ട തിരിച്ചടി അപ്രതീക്ഷിതമാണെന്ന് സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി . ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പശ്ചിമ ബംഗാളിൽ ബിജെപിക്ക് വലിയ മുന്നേറ്റം നേടാനായതിനു പിന്നിൽ തൃണമൂൽ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്ന് എംഎ ബേബി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകൾ നടന്നുവെന്നും, എസ്‌ഐആർ നടപടികളുടെ പേരിൽ നിരവധി പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും സുതാര്യതയും തകർന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
കേരളത്തിലെ തോൽവിയെക്കുറിച്ച് വിശദമായ വിലയിരുത്തൽ ആരംഭിക്കുമെന്നും, എൽഡിഎഫ് സർക്കാർ പത്ത് വർഷം മികച്ച ഭരണമാണ് കാഴ്ചവെച്ചതെങ്കിലും ജനവിധിയിൽ തിരിച്ചടിയുണ്ടായതായി അദ്ദേഹം പറഞ്ഞു. ബിജെപിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചത് ഞെട്ടിക്കുന്നതാണെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള തീരുമാനം സംസ്ഥാനതലത്തിൽ തന്നെ ഉണ്ടാകുമെന്നും, അതുസംബന്ധിച്ച ചർച്ചകൾ പോളിറ്റ് ബ്യൂറോയിൽ നടന്നിട്ടില്ലെന്നും എംഎ ബേബി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രി ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.