മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 178 വർഷം കഠിനതടവ്
അരീക്കോട്: പതിനൊന്ന് വയസ്സുള്ള സ്വന്തം മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 178 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി. എന്നാൽ ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കേണ്ടതായതിനാൽ പ്രതിക്ക് 40 വർഷം തടവാണ് അനുഭവിക്കേണ്ടത്.
2022 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ 46കാരനായ പിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് തവണ ഇത്തരത്തിൽ അതിക്രമം നടത്തിയെന്നാണ് പരാതി.
പോക്സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ.
പ്രതി മുമ്പ് അയൽവാസിയായ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസിലും കുറ്റക്കാരനായി തെളിഞ്ഞിരുന്നു. ആ കേസിൽ മഞ്ചേരി കോടതിയിൽനിന്ന് 10 വർഷത്തെ കഠിനതടവ് ശിക്ഷ* ലഭിച്ചിരുന്നു. നിലവിൽ അദ്ദേഹം ആ കേസിലെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.