പത്തനംതിട്ട റാന്നി കിക്കൊഴൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അതുൽ സത്യന് 25 വർഷം കഠിനതടവും 3.55 ലക്ഷം രൂപ പിഴയും വിധിച്ചു. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
2023 ജൂൺ 24-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിരവധി കേസുകളിൽ പ്രതിയായിരുന്ന അതുൽ സത്യന്റെ ഉപദ്രവം സഹിക്കാനാകാതെ രഞ്ജിത (27)യും അവരുടെ മക്കളും സ്വന്തം വീട്ടിലേക്ക് മാറിപ്പോയിരുന്നു. തുടർന്ന് രഞ്ജിതയും കുടുംബവും പ്രതിക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.
പരാതിയിലുള്ള വൈരാഗ്യത്തെ തുടർന്ന്, കിക്കൊഴൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വടിവാൾ ഉപയോഗിച്ച് രഞ്ജിതയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച രഞ്ജിതയുടെ അച്ഛൻ, അമ്മ, അനുജത്തി എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ദീർഘകാല വിചാരണയ്ക്കുശേഷം കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു.
കോടതി വിധിപ്രകാരം പിഴത്തുക കൊല്ലപ്പെട്ട രഞ്ജിതയുടെ മക്കൾക്ക് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്
