കോട്ടയം: കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായി. യുഡിഎഫിന് പുറമെ മറ്റ് രാഷ്ട്രീയ മുന്നണികളിലേക്ക് പോകാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നത്. കൊല്ലം ജില്ലാ കമ്മിറ്റിയിൽ നിന്നുമാണ് പ്രധാനമായും മുന്നണി മാറ്റ സാധ്യതകൾ പരിശോധിക്കണമെന്ന നിർദേശം ഉയർന്നത്. മലബാർ മേഖലയിൽ നിന്നുമുള്ള ചില നേതാക്കളും സമാന നിലപാട് പങ്കുവെച്ചു.
“മറ്റൊരു മുന്നണിയിൽ കൂടുതൽ പരിഗണന ലഭിക്കുന്നുണ്ടെങ്കിൽ അത് പരിഗണിക്കണം” എന്ന നിലപാടും ചില നേതാക്കൾ ഉന്നയിച്ചു. കൂടാതെ കേരള കോൺഗ്രസ് എം സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായവും യോഗത്തിൽ ചിലർ മുന്നോട്ടുവെച്ചു.
യോഗത്തിൽ എൽഡിഎഫ് നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ട് വിമർശനങ്ങളും ഉയർന്നു. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണനേതൃത്വത്തിന്റെ നിലപാടുകളാണെന്നും മുന്നറിയിപ്പ് നൽകിയില്ലെങ്കിൽ ഭാവിയിൽ കൂടുതൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു.
സിപിഐ നിലപാടിനെ പിന്തുണയ്ക്കുന്നതും, പാർട്ടിക്ക് ഗുണകരമാകുമെന്നുമുള്ള അഭിപ്രായവും യോഗത്തിൽ ഉയർന്നു. കൂടാതെ സിപിഎം പ്രവർത്തകരിൽ ചിലരുടെ ക്രോസ് വോട്ടിംഗ് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചതായും ആരോപണം ഉന്നയിക്കപ്പെട്ടു.
മുന്‍ എംഎൽഎമാരായ റോഷി അഗസ്റ്റിൻ, പ്രമോദ് നാരായൺ എന്നിവർക്കെതിരെയും വിമർശനങ്ങൾ ഉയർന്നു. സാമൂഹ്യ മാധ്യമങ്ങളിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്ന പോസ്റ്റുകൾ പാർട്ടി പ്രതിച്ഛായയ്ക്ക് ബാധകമായതായി യോഗത്തിൽ വിലയിരുത്തി.