വെട്ടിച്ചിറ കാടാമ്പുഴയിലെ ബാലവിവാഹം: കേരളത്തിന് അപമാനമെന്ന് കോടതി

Malabar One  Desk
വെട്ടിച്ചിറ കാടാമ്പുഴയിലെ ബാലവിവാഹം: കേരളത്തിന് അപമാനമെന്ന് കോടതി
മഞ്ചേരി: കാടാമ്പുഴയിൽ 14കാരിയുടെ വിവാഹം നടത്താൻ ശ്രമിച്ച ബന്ധുക്കളുടെ നടപടി നൂറ് ശതമാനം സാക്ഷരത നേടിയെന്നവകാശപ്പെടുന്ന കേരളത്തിന് അപമാനമാണെന്ന് മഞ്ചേരി ജില്ല സെഷൻസ് കോടതി. സംഭവത്തിൽ 2026 ജനുവരി 30നകം വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കുറ്റിപ്പുറം ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ഓഫിസറോട് ജില്ല പ്രിൻസിപ്പൽ ജഡ്ജി കെ. സനിൽ കുമാർ ആവശ്യപ്പെട്ടു.


പ്രായപൂർത്തിയാകുംവരെ ആറു മാസത്തിലൊരിക്കൽ ബാലികയെ വീട്ടിൽ സന്ദർശിക്കണമെന്നും വിദ്യാഭ്യാസം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ശൈശവ വിവാഹത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുകയെന്നതല്ല, മറിച്ച് ശൈശവ വിവാഹം തടയുക എന്നതാണ്  നിയമനിർമാണത്തിന്റെ ഉദ്ദേശം എന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒക്ടോബർ 11നായിരുന്നു ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ വിവാഹം നടത്താൻ ബന്ധുക്കൾ ശ്രമിച്ചത്. കാടാമ്പുഴ പൊലീസ് ഇടപെട്ടാണ് തടഞ്ഞത്. കോടതിയിൽ ഹാജരാക്കിയ ബാലിക തനിക്ക് വിവാഹത്തിന് ഇഷ്‌ടമില്ലെന്നും പഠനം തുടരാനാണ് താൽപര്യമെന്നും മൊഴി നൽകുകയുണ്ടായി. 


മാതാപിതാക്കളടക്കം ബന്ധുക്കളായ പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവൈയാണ് കോടതിയുടെ പരാമർശംഒരു ലക്ഷം രൂപ വീതമുള്ള രണ്ടാൾ ജാമ്യമടക്കമുള്ള കടുത്ത നിബന്ധനകളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കുട്ടിയുടെ വിദ്യാഭ്യാസ മോഹത്തിന്  തരത്തിലും തടസ്സം നിൽക്കില്ലെന്ന് ബന്ധുക്കൾ കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട് 


3/related/default