വളാഞ്ചേരി : ലാബ് ഉടമയെ സംഘം ചേർന്ന് മർദിച്ചതായി പരാതി. വൈക്കത്തൂർ അർമ ലാബ് ഉടമ ഓവൻകുന്നത്ത് സുനില്‍ സാദത്താണ് മർദനത്തിനിരയായത്.സംഭവത്തില്‍ നാല് പേർ അറസ്റ്റില്‍.
തലക്ക് പരിക്കേറ്റ സുനില്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വർഷങ്ങള്‍ക്കു മുമ്ബ് നടത്തിയ ബിസിനസുമായി ബന്ധപ്പെട്ടാണ് തൂത സ്വദേശിയായ സുനില്‍ സാദത്തിനെ ഒരു സംഘം ആളുകള്‍ ചേർന്ന് മർദിച്ചത്. സംഘം തടഞ്ഞു വെച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ലാബിന്റെ റൂമില്‍ വച്ചും പുറത്തുവച്ചും തന്നെ മർദിച്ചതായി സുനില്‍ദാസ് പറയുന്നു. പ്രശ്നങ്ങള്‍ പറഞ്ഞു തീർത്തതായിരുന്നെന്നും എന്നാല്‍ അതിനെച്ചൊല്ലി വീണ്ടും സംസാരം ഉണ്ടാവുകയും ആക്രമണത്തില്‍ കലാശിക്കുകയും ആയിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
ആതവനാട് സ്വദേശികളായ പറമ്ബില്‍ മുഹമ്മദ് കോയ (63), പറമ്ബില്‍ ജാഫർ (46), കുറുമ്ബത്തൂർ സ്വദേശി അലി ഹാജി (70), കല്‍പകഞ്ചേരി സ്വദേശി നാദിർ (46) എന്നിവരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
നാട്ടുകാർ പ്രതികളെ തടഞ്ഞുവെക്കുകയും തുടർന്ന് വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.