പി വി അന്‍വര്‍ എംഎല്‍എക്കെതിരെ നിലമ്പൂരില്‍ സിപിഐഎം അണികളുടെ പ്രകോപന മുദ്രാവാക്യം

Malabar One  Desk
  നിലമ്പൂര്‍    : നിലമ്പൂര്‍ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പി വി അന്‍വറിനെതിരെ ഭീഷണി മുദ്രാവാക്യം. മര്യാദക്ക് നടന്നില്ലെങ്കില്‍ കയ്യും കാലും വെട്ടി മുറിക്കും എന്നാണ് ഭീഷണി. ‘ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍ കയ്യും കാലും വെട്ടി അരിഞ്ഞു ചാലിയാര്‍ പുഴയില്‍ കൊണ്ടുപോയി ഇടും’ എന്നാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. അന്‍വറിന്റെ കോലവും കത്തിച്ചു.

നിലമ്പൂരില്‍ ഏരിയാ സെക്രട്ടറി പത്മാക്ഷനാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്. അന്‍വറിനെതിരെ 'ചൊങ്കോടി തൊട്ട് കളിക്കണ്ട' എന്ന ഫ്‌ളക്‌സ് സിപിഐഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തി. സ്ത്രീകളും യുവാക്കളും അടക്കം പ്രതിഷേധ പരിപാടിയില്‍ അണിനിരന്നു. പ്രതിഷേധ മാര്‍ച്ചില്‍ നേതാക്കള്‍ ഉയര്‍ത്തിയ പ്രകോപന മുദ്രാവാക്യം അണികള്‍ ഏറ്റുവിളിച്ചു. നിലമ്പൂരിന് പുറമേ എടക്കരയിലും സിപിഐഎം അണികള്‍ അന്‍വറിനെതിരെ പ്രതിഷേധിച്ചു. എടക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം സിപിഐഎം സംസ്ഥാന സമിതി അംഗം പി കെ സൈനബയാണ് ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ ഇരുന്നൂറിലധികം അണികള്‍ എടക്കരയില്‍ അന്‍വറിനെതിരെ പ്രതിഷേധിച്ചു. അന്‍വറിനെതിരെ കോഴിക്കോട്ടും പ്രതിഷേധം അരങ്ങേറി. കോഴിക്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിവിധയിടങ്ങളില്‍ അരങ്ങേറിയ പ്രതിഷേധ മാര്‍ച്ചില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. അന്‍വറിനെതിരെ സിപിഐഎം അണികള്‍ പ്രതിഷേധിക്കണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആഹ്വാനം ഏറ്റുപിടിച്ചാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.


3/related/default