കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗുകൾ പൊളിച്ച് കവർച്ച; ഒരാഴ്ചയ്ക്കിടെ ആറോളം കേസുകൾ
കൊണ്ടോട്ടി:കരിപ്പൂർവിമാനത്താവളത്തിൽ വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാരുടെ ബാഗുകൾ പൊളിച്ച് പണവും വിലപിടിച്ച വസ്തുക്കളും മോഷണം പോകുന്നതായി ഗുരുതരമായ പരാതികൾ ഉയരുന്നു. കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് വിമാനം വഴി വന്ന എടപ്പാൾ സ്വദേശികളായ രണ്ട് സഹോദരങ്ങളുടെ ബാഗുകളിൽ നിന്നാണ് പണവും വസ്തുക്കളും നഷ്ടപ്പെട്ടത്.
യാത്രക്കാരനായ ബാദുഷയുടെ ബാഗിൽ നിന്ന് മാത്രം ₹26,500 രൂപയാണ് അപ്രത്യക്ഷമായത്. ബാഗുകൾ വിമാനത്താവളത്തിനുള്ളിൽ വെച്ചിരിക്കെയാണ് പൊളിച്ചെടുത്തതെന്നാണ് ബാദുഷയുടെ ആരോപണം. ബാഗുകൾ കയറ്റിയപ്പോൾ കാണിച്ച തൂക്കത്തെ അപേക്ഷിച്ച് ഇറക്കിയപ്പോൾ ഏകദേശം 800 ഗ്രാം കുറവുണ്ടായതും സംശയങ്ങൾക്ക് ശക്തിവരുത്തിയിട്ടുണ്ട്.
ഈ ആഴ്ചയിൽ മാത്രം ഇതുപോലുള്ള ആറോളം കേസുകൾ കരിപ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതായി ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ശ്രദ്ധേയമായി, എല്ലാം സ്പൈസ് ജെറ്റ് സർവീസുകളിലാണ് സംഭവിച്ചത്.
വർഷങ്ങളായി ഇത്തരം പരാതികൾ ആവർത്തിച്ചുണ്ടാകുന്നുവെങ്കിലും ശക്തമായ നടപടി കൈക്കൊള്ളാത്തതിനെതിരെ യാത്രക്കാർ വിമർശനം ഉയർത്തുകയാണ്. സംഭവങ്ങളെക്കുറിച്ച് പോലീസ്, എയർപോർട്ട് അതോറിറ്റി എന്നിവരുടെ ഇടപെടൽ ആവശ്യപ്പെട്ട് യാത്രക്കാർ വീണ്ടും പരാതി നൽകിയിട്ടുണ്ട്