നൃത്ത അധ്യാപകനെ മർദ്ദിച്ച് മാലയും, പണവും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

Malabar One  Desk
  പാലക്കാട്   :   സബ്ജില്ലാ കലോത്സവത്തിനെത്തിയ നൃത്ത അധ്യാപകനെ മർദ്ദിച്ച് ഓട്ടോ റിക്ഷയിൽ കയറ്റി നഗരം ചുറ്റിച്ച് ഒടുവിൽ മാലയും, പൈസയും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻറിന് സമീപത്തായിരുന്നു സംഭവം. കിളിക്കൊല്ലൂർ കൊല്ലം സ്വദേശിയായ നൃത്ത അധ്യാപകൻ യോഗീശ്വരനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തെ അടിച്ചും ഭീക്ഷണിപ്പെടുത്തിയും ഓട്ടോയിൽ കയറ്റി പല സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് ഒടുവിൽ പാലക്കാടിന് സമീപം കടാങ്കോട് ബ്രിട്ടീഷ് പാലത്തിൽ എത്തിച്ച് രണ്ടര പവൻ സ്വർണ്ണമാലയും നാലായിരം രൂപയുമാണ് പ്രതികൾ കവർന്നത്. സംഭവത്തിൽ മേപ്പറമ്പ് സ്വദേശി റമീസ് , കൽമണ്ഡപം മുനിസിപ്പൽ ലൈൻ നവീൻ കുമാർ, കണ്ണനൂർ പെരച്ചിരംകാട് അബ്ദുൾ നിയാസ് എന്നിവരെ പരാതി ലഭിച്ച് മിനുറ്റുകൾക്കുള്ളിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടുകയായിരുന്നു.


പ്രതികളിൽ പലരും വിവിധ കേസുകളിൽ പ്രതികളാണ്. റമീസിന് അടിപടി, ലഹരിക്കേസ് തുടങ്ങിയ അഞ്ച് കേസുകളുണ്ട്. നവീൻകുമാർ അടിപിടി കേസുകളിൽ പ്രതിയാണ്. സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകാൻ വന്നതായിരുന്നു യോഗീശ്വരൻ മാസ്റ്റർ. പ്രതികളുടെ ആക്രമണത്തിൽ താടിയെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ് ഇദ്ദേഹം. അതേസമയം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

3/related/default