കേരളത്തിലെ SIR നടപടികൾ അടിയന്തിരമായി നിറുത്തണം: മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ഇലക്ടറൽ റോൾ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (IUML) സുപ്രീം കോടതിയെ സമീപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിട്ട് SIR നടപ്പാക്കുന്നത് ഉദ്യോഗസ്ഥരിൽ കടുത്ത സമ്മർദ്ദമുണ്ടാക്കുന്നെന്നും, ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഹർജി സമർപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ ജീവനക്കാർക്ക് ഈ അമിത സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്ന് ഹർജിയിൽ വ്യക്തമാക്കി. ബൂത്ത് ലെവൽ ഓഫീസർ (BLO) അനീഷ് ജോർജിന്റെ ആത്‍മഹത്യ ഈ കടുത്ത ജോലിഭാരത്തിൻ്റെ ഫലമാണെന്നും ഹർജിയിൽ ലീഗ് ചൂണ്ടിക്കാട്ടി.
ഈ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖ് അലി തങ്ങൾ അറിയിച്ചു. "ഈ അമിത സമ്മർദം ഒഴിവാക്കണം" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, വോട്ട് ചേർക്കുന്നതിൽ ആരും അമാന്തം കാണിക്കരുതെന്നും, കൃത്യമായ നിയമനടപടികളിലൂടെ ഈ പ്രതിസന്ധി പരിഹരിക്കുമെന്നും പി. കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. നിലവിലെ വോട്ടർപട്ടിക തിരുത്തിയെഴുതാനുള്ള ശ്രമം യുക്തിരഹിതവും ഏകപക്ഷീയവുമാണെന്നും ലീഗ് ആരോപിച്ചു.